Wednesday, December 20, 2017

മംഗല്യസൂത്രം 💞





മനസ്സില്‍ തോന്നിയ കുറച്ച് വരികള്‍ പ്രിയ സുഹൃത്ത് ജമീഷിന്റെ സ്വരത്തില്‍...
രചന-ശ്രീജയ ദിപു,ആലാപനം-ജമീഷ് പാവറട്ടി.....

ഒരു ചെറു ചിരിയില്‍ എല്ലാം മറയ്ക്കാന്‍ 
ശ്രെമിക്കുമ്പോഴും അവളുടെ കണ്ണില്‍ 
അടരാതൊതുങ്ങുന്ന തുള്ളികള്‍ 
കുറച്ചൊന്നുമല്ല മറയ്ക്കുന്നത്! 

ഇന്നലെയുടെ നഷ്ടങ്ങള്‍, അവളുടെ 
ഒരായിരം സ്വപ്നങ്ങളായിരുന്നു 
വര്‍ഷങ്ങളായി അവള്‍ താലോലിച്ച 
ആ വര്‍ണ്ണ സ്വപ്നങ്ങളെ യമധര്‍മ്മന്‍ 
തട്ടി തെറിപ്പിച്ച്, അവളെ വിധവയാക്കി 

സീമന്ത രേഖയിലെ സിന്ദൂരവും, മംഗല്യ
സൂത്രവും, കൈയില്‍ അവള്‍ ആഗ്രഹിച്ച്
അണിഞ്ഞ കുപ്പിവളകളും, പൊട്ടിച്ചെറിഞ്ഞ് 
വെള്ള പുതപ്പിച്ച്‌, നാല് കെട്ടിന്റെറ
അകത്തളത്തില്‍ അവളെ തളച്ചു 

ജാതക ദോഷമെന്ന് പറഞ്ഞവര്‍ അവളെ 
അകറ്റി നിര്‍ത്തി. തന്‍റെ വിധിയെ ചെറു 
ചിരിയോടെ അവള്‍ നേരിട്ടു
വിധവ കരയാന്‍ മാത്രം വിധിക്കപെട്ടവള്‍
എന്ന കാരണവരുടെ ശാഠ്യം നിരസിച്ചതിന് 
ചങ്ങലയാല്‍ കാലുകൊരുക്കപെട്ടു 

ഒന്നിനും, ആരോടും പരാതിയില്ല  
മദ്യപിച്ച്, സ്വയം ജീവനൊടുക്കിയ 
തന്‍റെ ഭര്‍ത്താവിനോട് പോലും
ഇന്നവള്‍  സ്വബോധമില്ലാത്ത ഭ്രാന്തി
എന്നിട്ടും ആ ചെറു ചിരി മായാതെ 
അവള്‍ ഇന്നും സൂക്ഷിക്കുന്നു........



Saturday, November 25, 2017

തിരിച്ചറിവുകള്‍....



ആ ഡി അഡിക്ഷന്‍ കേന്ദ്രത്തിന്റെ പത്താം നമ്പര്‍ റൂമിലിരുന്ന് അയാള്‍ തന്‍റെ ഡയറിയില്‍ കുറിച്ചു.ഞാന്‍ മുകുന്ദന്‍, വയസ്സ്  അമ്പത്തി മൂന്ന്. പാലക്കാട് ജില്ലയിലെ മലമ്പുഴയില്‍ അച്ഛനും അമ്മയും രണ്ട് അനുജത്തിമാരും അടങ്ങുന്ന ഒരു സാധാരണ കുടുംബത്തിലെ മൂത്ത മകനായി ജനിച്ചു.അച്ഛന്‍ റെയില്‍വേയില്‍ ഉദ്യോഗസ്ഥന്‍ ആയിരുന്നു.

തനിക്ക് ഓര്‍മ്മയുള്ളപ്പോ മുതല്‍ അച്ഛന്‍ കുടിച്ചു വീട്ടില്‍ വന്നു ബഹളം വെയ്ക്കുന്നത് കണ്ടു കൊണ്ട് വളര്‍ന്നത് കൊണ്ടാവണം മദ്യപാനത്തിനെ അത്രയും വെറുക്കാന്‍ കാരണം.അച്ഛന്റെ ഉപദ്രവം സഹിച്ച് കണ്ണീരുമായി കിടന്നുറങ്ങുന്ന അമ്മയുടെ രൂപം സ്ഥിരം കാഴ്ചയായിരുന്നു.അമ്മ പറയാറുണ്ടായിരുന്നു, ഇളയ രണ്ട് സഹോദരിമാരാണ് നിനക്ക് അതോര്‍മ്മ വേണം എപ്പോഴും.ആ ഓര്‍മ്മയില്‍ തന്നെയാണ് താന്‍ ജീവിച്ചതും.ഡിഗ്രി കഴിഞ്ഞു നില്‍ക്കുന്ന സമയത്താണ് അച്ഛന്റെ മരണം.മദ്യപാനം അച്ഛന്റെ ജീവന്‍ എടുത്തെന്നു തന്നെ പറയാം.അങ്ങനെ അച്ഛന്റെ ജോലി തനിക്ക് ലഭിച്ചു.റെയില്‍വേയില്‍ ഉദ്യോഗസ്ഥനായി കയറുമ്പോള്‍ അമ്മ ഉപദേശിച്ചത് ഒന്ന് മാത്രം ആയിരുന്നു.നിന്റെ അനുജത്തിമാര്‍ രണ്ടു പേരും കെട്ടിക്കാന്‍ പ്രായമായി നില്‍ക്കുന്നത് ഓര്‍മ്മയില്‍ ഉണ്ടാവണം.എന്‍റെ ജീവനായ അവരെ എങ്ങനെ ഞാന്‍ മറക്കാനാണ് അമ്മേ.അമ്മ വിഷമിക്കേണ്ട, രണ്ട് കൊല്ലത്തിനകം അവരെ രണ്ട് പേരെയും നല്ല രീതിയില്‍ ഞാന്‍ കെട്ടിച്ചു വിടും.

ജോലിയില്‍ പ്രവേശിച്ച്  കൂട്ടുകാരോടൊപ്പമുള്ള താമസം. ആദ്യമൊക്കെ അസഹനീയമായി തോന്നി.താന്‍ വീട് വിട്ടു ഇത് വരെയും മാറി താമസിച്ചിട്ടില്ല.അധികം താമസിയാതെ ആ സൌഹൃദവുമായി കൂടുതല്‍ അടുക്കുകയും ചെയ്തു. ചെറിയ  തോതില്‍ മദ്യസേവ ഉള്ളവരും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു.തന്നെ പല പ്രാവശ്യം നിര്‍ബന്ധിച്ചെങ്കിലും ഞാന്‍  അതില്‍ നിന്ന് ഒഴിഞ്ഞു മാറി പോക്കൊണ്ടേയിരുന്നു. അന്ന് ബാലേട്ടന്റെ പിറന്നാള്‍ ദിനമായിരുന്നു. കുപ്പിയൊക്കെയായി ഗംഭീര ആഘോഷം.തന്നെ കുടിപ്പിക്കാന്‍ കൂടെയുള്ളവര്‍ പരമാവധി ശ്രമിച്ചു.പിന്നെ അത് തന്നെ കളിയാക്കുന്ന രീതിയിലായി.വീട്ടില്‍ അമ്മയെ പേടിയാ അതാ ഇവന്‍ കുടിക്കാത്തെന്ന് പറഞ്ഞവര്‍ പൊട്ടി ചിരിച്ചു.മദ്യലഹരിയില്‍ ആടി നിന്ന അവരെല്ലാരും തന്നെ പരിഹസിക്കുന്നത് കണ്ടപ്പോ അടുത്ത് കണ്ട മദ്യ കുപ്പി ഒന്നായി എടുത്ത് വായിലേക്ക് ഒഴിച്ചു.അങ്ങനെ തങ്ങളുടെ മദ്യസേവ  ഗ്യാങ്ങില്‍ ഒരാളെ കൂടി കിട്ടിയ സന്തോഷത്തില്‍ അവര്‍ ആര്‍ത്തു ചിരിച്ചു.

എന്‍റെ ജീവനായ അമ്മയെയും അനുജത്തിമാരെയുമൊക്കെ മറന്നു, എന്‍റെ കടമകളെ ഞാന്‍ കണ്ടില്ലെന്ന് നടിച്ചു.അങ്ങനെ ഈ മുകുന്ദന്‍  എല്ലാരുടെയും കണ്ണില്‍ അച്ഛനെപ്പോലെ തന്നെ  ഒരു  കുടിയനായി.  ഇതില്‍ നിന്ന് മോചനം വേണമെന്ന്  ആഗ്രഹിച്ചിരുന്നെങ്കിലും എനിക്ക്  അതിനു കഴിഞ്ഞില്ല. ഈ നശിച്ച മദ്യം കാരണം തന്‍റെ കണ്ണ് നീര് തോരില്ല,  അമ്മയുടെ നെഞ്ച് പൊട്ടിയുള്ള കരച്ചില്‍ കാണാന്‍ പോലും ഞാന്‍  അന്ന് തയ്യാറായിരുന്നില്ല. ജീവനായി കരുതിയ എന്‍റെ സഹോദരിമാര്‍ അവര്‍ക്ക് ഇഷ്ടുള്ളവരോടൊപ്പം പോയി ജീവിതം ആരംഭിച്ചു. അതൊന്നും കണ്ടിട്ടും എനിക്ക് അന്ന് ഒരു വികാരവും തോന്നിയില്ല.ഡ്യൂട്ടി സമയത്ത് മദ്യപിച്ചു ഡ്യൂട്ടിക്ക് എത്തിയതിന് സസപെന്ഷന്‍ കിട്ടി കുറെ നാള്‍ വീട്ടിലിരുപ്പായി. അങ്ങനെ കൂട്ടുകാര്‍ വീട്ടില്‍ കുപ്പിയുമായി വന്ന് മദ്യപാനം ആരംഭിച്ചു. സഹികെട്ട  അമ്മ പിറു പിറുത്ത് കൊണ്ടേയിരുന്നു. നിന്റെ അച്ഛന്‍ ഇതില്‍ നിന്നും എത്രയോ ഭേദമായിരുന്നു.അന്ന് അതൊന്നും തന്‍റെ  ചെവിയില്‍ കയറിയില്ല.

എന്‍റെ അമ്മാവന്റെ മകള്‍, തന്‍റെ ബാല്യകാല സഖിയെ ജീവിത സഖിയാക്കിയപ്പോഴും അമ്മക്ക് പ്രതീക്ഷ ഒന്ന് മാത്രമായിരുന്നു. വിവാഹത്തോടെ ഇവന്റെ മദ്യപാനം കുറയുമെന്ന്.എന്‍റെ മകന്‍ ഉണ്ണിയെ താലോലിക്കാന്‍ പോലും എനിക്ക് സമയം ഉണ്ടായിരുന്നില്ല. എന്നും കുടിച്ച് നാല് കാലില്‍ വരുന്ന എന്റടുത്തു വരാന്‍ തന്നെ അവന് പേടിയായിരുന്നു.എന്‍റെ ഉണ്ണിക്ക് വേണ്ടിയാ ഇതൊക്കെ സഹിച്ച്  ഞാന്‍ ജീവിച്ചിരിക്കുന്നത്‌, എന്‍റെ മീരയുടെ സങ്കടത്തോടെ യുള്ള ആ കരച്ചിലും ഞാന്‍ അന്ന് വക വെച്ചില്ല.ആ ദിവസം തനിയ്ക്ക് മറക്കാന്‍ പറ്റില്ല. തന്റെ മകന്‍ ഉണ്ണിയുടെ ഹോസ്റ്റലില്‍ നിന്ന് വന്ന ഫോണ്‍ കാള്‍, നിങ്ങളുടെ മകനും കൂട്ടുകാരും കൂടി ഇന്നലെ രാത്രി മദ്യപിച്ച് ഇവിടെയുണ്ടാക്കിയത് ഒന്നും പറയാന്‍ കൊള്ളില്ല. ഇനി  ഉണ്ണിക്ക്   ഈ ഹോസ്റ്റലിലും നമ്മുടെ കോളേജിലും സ്ഥാനമില്ല. നിങ്ങള്‍ക്ക് അവനെ വന്നു കൊണ്ട് പോകാം. മദ്യം എവിടെ നിന്ന് കിട്ടിയെന്ന ചോദ്യത്തിന് അവന്‍ പറഞ്ഞ ഉത്തരം, എന്‍റെ അച്ഛന്‍ വീട്ടില്‍ കൊണ്ട് വെച്ചിരുന്ന  മദ്യ കുപ്പി ഞാന്‍ കൊണ്ട് വന്നതാണ് എന്നാണ്. നിങ്ങള്‍ തന്നെ ഇങ്ങനെയല്ലേ, നിങ്ങളുടെ മകന്‍ ഇങ്ങനെ  ആയില്ലെങ്കിലേ അതിശയം ഉള്ളൂ.ആ വാക്കുകള്‍ ഒരു ഇടിത്തീപ്പോലെ എന്‍റെ മണ്ടക്ക് വന്നു വീഴുന്നത് ഞാന്‍ അറിഞ്ഞു.

ഈ നശിച്ച മദ്യപാനത്തില്‍ നിന്നൊരു മോചനം അതായിരുന്നു പിന്നെ എന്‍റെ ശ്രമം. അങ്ങനെയാണ് ഞാന്‍ ഇന്നീ ഡി  അഡിക്ഷന്‍ സെന്‍ററിലിരിക്കുന്നത്. ഞാന്‍  ഇനിയൊരിക്കലും  ആ പഴയ അവസ്ഥയിലേക്ക് തിരിച്ചു പോകില്ലെന്ന്  ഉറച്ച തീരുമാനം എടുത്തിട്ടുണ്ട്. മദ്യപാനിയായ ഞാന്‍  ചെയ്തു കൂട്ടിയ തെറ്റുകള്‍, എന്‍റെ കടമകള്‍ മറന്നു എന്‍റെ  കുടുംബത്തിനോട് ചെയ്തത് ഓര്‍ത്ത് ഇന്ന് എനിക്ക് പശ്ചാത്താപം ഉണ്ട്. വിറയാര്‍ന്ന കൈ കളോടെ ഇത്രയും  കുറിച്ച് അയാള്‍ തന്‍റെ ഡയറികുറിപ്പ് തല്‍ക്കാലത്തേക്ക് പൂര്‍ത്തിയാക്കി. മദ്യം സര്‍വ്വ തിന്മകളുടെയും താക്കോല്‍. വരും  തലമുറയെ കൂടി നശിപ്പിക്കാന്‍ മദ്യപാനം കാരണമാകുന്നു. മദ്യപാനം അന്തസ്സല്ല......അപമാനമാണ്................

Tuesday, November 21, 2017

സ്വാമി ശരണം 🙏


ഈ ജന്മത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ് അയ്യനെ ഒരു നോക്ക് ദര്‍ശിക്കണമെന്നത്.......

വൃശ്ചിക നാളില്‍ നൊയമ്പ് നോറ്റ്
കല്ലും മുള്ളും പുല്‍മേടയാക്കി
പതിനെട്ടാം പടിയെ  വണങ്ങി
അയ്യനെ കാണാന്‍ വരുന്നു ഞങ്ങള്‍
സ്വാമിയേ അയ്യപ്പോ...അയ്യപ്പോ സ്വാമിയേ

ഇരുമുടി കെട്ടേന്തി
ഹൃത്തടത്തില്‍ അയ്യനെ നിറച്ച്
അയ്യപ്പ നാമങ്ങള്‍ ഉരുവിട്ട്
നെയ്യഭിഷേകം നടത്താന്‍
വരുന്നു ഞങ്ങള്‍
സ്വാമിയേ അയ്യപ്പോ...അയ്യപ്പോ സ്വാമിയേ

നിന്നെതേടി വന്നു പലജന്മം എന്നയ്യാ
വൃശ്ചികപ്പുലരി പിറന്നാല്‍
ആ തിരുമുന്‍പില്‍ അണയാന്‍
കൊതിയ്ക്കുന്നു ഞങ്ങള്‍
എല്ലാ ദുഖങ്ങളും തീര്‍ത്തു തരാന്‍
മനം നൊന്തു കേഴും ഭക്തര്‍ തന്‍
പ്രാര്‍ത്ഥന കേള്‍ക്കും കാനന വാസന്‍
സ്വാമിയേ അയ്യപ്പോ...അയ്യപ്പോ  സ്വാമിയേ

തിരുവാഭരണം ചാർത്തിയൊരുങ്ങിയ
ആ ഓമൽ തിരു രൂപം
എന്നന്തരംഗത്തിൽ നിറയേണം 
അയ്യനെ കാണും കണ്ണുകള്‍
ആത്മനിര്‍വൃതിയാല്‍ സായൂജ്യമടയുന്നു
ദുഖങ്ങളെല്ലാം ആ തിരു മുന്നിന്‍
കര്‍പ്പൂരനാളമായി എരിഞ്ഞു തീര്‍ന്നെങ്കില്‍
സ്വാമിയേ അയ്യപ്പോ...അയ്യപ്പോ സ്വാമിയേ

മകരവിളക്കിന്‍ പ്രഭയില്‍
അയ്യനെ ഒരു നോക്ക് ദര്‍ശിച്ച്
ശരണം വിളിച്ച്,മാമലയിറങ്ങും
ഭക്തര്‍ തന്‍ മനസ്സില്‍ അയ്യനെ
വീണ്ടും ദര്‍ശിക്കാനുള്ള മോഹം മാത്രം
സ്വാമിയേ അയ്യപ്പോ...അയ്യപ്പോ  സ്വാമിയേ
ഹരിഹരപുത്ര സുതനേ ശരണം പൊന്നയ്യപ്പാ....

Monday, November 13, 2017

നന്ദി...നന്ദി..നന്ദി 💖





എന്‍റെ ബ്ലോഗ്‌ തുടങ്ങിയിട്ട്, അഞ്ച് വര്‍ഷം കഴിയുന്നു.മനസ്സില്‍  തോന്നുന്നത് ഒരു വരിയായാല്‍ പോലും , അത് ഇവിടെ എഴുതി  കഴിഞ്ഞാല്‍, ഒരു പുസ്തകം പബ്ലിഷ്  ചെയ്യുന്നത് പോലെയുള്ള സന്തോഷം  തന്നെയാണ്. കൂട്ടുകാരുടെ സഹകരണം തന്നെയാണ് ഈ ഉദ്യമത്തില്‍ ഞാന്‍ വിജയിക്കാന്‍ കാരണവും. എനിക്ക് തന്ന പ്രോത്സാഹനത്തിനും സഹകരണത്തിനും, എല്ലാ കൂട്ടുകാര്‍ക്കും ഒത്തിരി ഒത്തിരി  നന്ദി. 

ബ്ലോഗ്ഗിന്‍റെ ആദ്യം മുതല്‍  എനിക്ക്  കട്ട  സപ്പോര്‍ട്ട്  നല്‍കിയ അജിത്‌ മാഷിനെ ഈ  അവസരത്തില്‍  സ്നേഹപൂര്‍വം  സ്മരിക്കുന്നു. കുറച്ചു  നാളായി  മാഷിനെ ഇങ്ങോട്ടൊക്കെ  കണ്ടിട്ട്. ഇവിടെ വരുന്ന നിങ്ങളില്‍ ആര്‍ക്കെങ്കിലും   അജിത്‌ മാഷിനെ  കുറിച്ച്  എന്തെങ്കിലും വിവരമുണ്ടെങ്കില്‍  ദയവുചെയ്ത്  എന്നെ  ഒന്ന്  അറിയിക്കുമല്ലോ ....

Tuesday, November 7, 2017

സുഗന്ധ സ്മൃതികള്‍.....



മറക്കാനാവാത്ത മധുരിത ഗാനം
എന്‍ അന്തരംഗത്തില്‍ നീ
ചാര്‍ത്തിയ നാണം
ഓമലേ നീ മറന്നുവോ

നിശാഗന്ധി പൂത്ത നിശയില്‍
നീയൊരു സുഗന്ധമായ്‌
എന്‍ ചാരേ ഒഴുകി വന്നു
ആ നിമിഷത്തില്‍ നിന്‍റെ കടക്കണ്ണില്‍
ഒളിച്ചു വെച്ച ആദ്യാനുരാഗം
ഓമലേ നീ മറന്നുവോ

താരകങ്ങള്‍ ഒരുക്കിയ നിറക്കൂട്ടില്‍
നിശയുടെ ചിറകിലേറി നാം പറന്നത്
ഓമലേ നീ മറന്നുവോ
നിലാവില്‍ പൂക്കുന്ന നീ
തന്നൊരാ പ്രണയ മൊട്ടുകള്‍
വാടില്ലൊരിയ്ക്കലും ഓമലേ

നീ തൂകിയ സുഗന്ധം പേറി
എത്രയോ കാതങ്ങള്‍ ഞാന്‍ പിന്നിട്ടു
എന്നിട്ടും സ്മൃതിയില്‍ കാണാകാഴ്ച
പോലെ നീയെന്നും............

Saturday, October 7, 2017

സമര്‍പ്പണം........


അമ്മയോട് എപ്പോഴും പരാതി പറയാറുണ്ട്‌,രണ്ടു ചേട്ടന്‍മാരില്‍ ഒരു സഹോദരിയെ എനിക്ക് തന്നൂടായിരുന്നോന്ന്. കുട്ടിയായിരിക്കുമ്പോ ഒരിക്കലും അങ്ങനെയൊരു ചിന്ത മനസ്സില്‍ വന്നിട്ടില്ല.അത്രയും സ്നേഹമായിരുന്നു രണ്ടു ഏട്ടന്‍മാര്‍ക്കും എന്നോട്.ജീവിതയാത്രയുടെ ഏതോ ഘട്ടത്തില്‍ ആ സ്നേഹത്തില്‍ വിള്ളലുണ്ടായി.അപ്പോഴാണ്‌ മനസ്സില്‍ ആ ചിന്ത വന്നതും,എനിക്കൊരു സഹോദരിയുണ്ടായിരുന്നെങ്കില്‍.അമ്മയോട് പല പ്രാവശ്യം ഈ ചിന്തയെ കുറിച്ച് പറഞ്ഞിട്ടുമുണ്ട്.
ഈ പ്രാവശ്യം നാട്ടില്‍ എത്തിയ സമയത്ത്, ഡോക്ടര്‍ അടിയന്തിരമായി സര്‍ജറി വേണമെന്ന് നിര്‍ദേശിച്ചപ്പോ,പിന്നീട് ആകട്ടെന്നു പറഞ്ഞു മാറ്റിവെയ്ക്കുക ആയിരുന്നു.അര്‍ജെന്റായി ഡോക്ടര്‍ പറഞ്ഞ സ്ഥിതിക്ക് ഉടനെ അത് ചെയ്തേ പറ്റുള്ളൂന്നു ഏട്ടന്മാര്‍ നിര്‍ബന്ധം പിടിച്ചു. സര്‍ജറിക്ക് മുമ്പേയുള്ള പ്രൊസീചര്‍ മുതല്‍ സര്‍ജറി വരെ എന്നോടൊപ്പം എല്ലാത്തിനുമുണ്ടായിരുന്നത് എന്‍റെ രണ്ട് ഏട്ടന്മാരും ആയിരുന്നു.അവര്‍ എന്നോടൊപ്പമുണ്ടെന്നുള്ള മനോധൈര്യം ആയിരിക്കണം ഒരു ഭയവും കൂടാതെ സര്‍ജറിയെ നേരിടാന്‍ എനിക്ക് കഴിഞ്ഞത്.നാല് ദിവസം ഐ സി യു വിന് വെളിയില്‍ പകലും രാത്രിയും അവരുടെ ജോലിയും ഉപേക്ഷിച്ച് എനിക്ക് വേണ്ടി എന്തിനും തയ്യാറായി ഉറക്കമൊഴിഞ്ഞിരുന്ന അവരുടെ സ്നേഹം കണ്ട് കണ്ണും മനസ്സും നിറഞ്ഞ നിമിഷങ്ങളയിരുന്നു അത്.വീണ്ടും ആ പഴ സ്നേഹം ആവോളം ആസ്വദിച്ച ദിനങ്ങളായിരുന്നു അത്.ഈ രണ്ട് ഏട്ടന്‍മാരെ എനിക്ക് തന്നതില്‍ സര്‍വ്വേശ്വരനോട് നന്ദി പറയുന്നു......
തന്‍റെ പ്രൊഫഷന്റെ മഹത്വം കാത്തു സൂക്ഷിക്കുന്ന തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിലെ ഗൈനിക് ഡോക്ടര്‍ റഫീക്കാ മാഡത്തിനെ കുറിച്ച് കൂടി എഴുതാതെ ഈ കുറിപ്പ് പൂര്‍ണ്ണമാകില്ല.കിംസ് ഹോസ്പിറ്റലിനെ കുറിച്ച് എനിക്ക് വലിയ അഭിപ്രായമില്ലായിരുന്നു.പക്ഷേ റഫീക്ക മാഡത്തിനെ കുറിച്ച് കേട്ടപ്പോ പിന്നെ ഒന്നും ചിന്തിച്ചില്ല.ആദ്യത്തെ കണ്‍സള്‍ട്ടേഷനില്‍ തന്നെ അത് മനസിലാവുകയും ചെയ്തു.ഡോക്ടര്‍ തന്ന ഒരു പോസിറ്റീവ് എനര്‍ജി കൂടിയാവണം ഒരു പേടിയും കൂടാതെ സര്‍ജറിയെ നേരിടാനും, പെട്ടന്നുള്ള റിക്കവറിക്കും കാരണമായതെന്നു വിശ്വസിക്കുന്നു. ഇത് വരെ കണ്ടിട്ടുള്ള ഡോക്ടര്‍മാരില്‍ വിരളം പേരെ എന്‍റെ മനസ്സില്‍ സ്ഥാനം പിടിച്ചിട്ടുള്ളൂ, അതില്‍ റഫീക്ക മാഡത്തിനെയും പൂര്‍ണ്ണ മനസോടെ സ്വീകരിക്കുന്നു.....

Monday, October 2, 2017

സിന്ദൂരം.....



കനവായ് നിനവായ്
നിറഞ്ഞു നില്‍ക്കുന്നു നീയെന്നും

അകലാതെ അകലുന്ന മനസ്സ് പോലെ
അറിയാതെ അകലുന്ന ഹൃദയതുടിപ്പുകള്‍
പറയാതെ പറയുന്ന വാക്ക് പോലെ
അറിയാതെ പറയുന്ന മധുര നൊമ്പരങ്ങള്‍

പാടാതെ പാടുന്ന പാട്ട് പോലെ
പാടാന്‍ കൊതിക്കുന്ന പ്രണയഗീതങ്ങള്‍
എഴുതാതെ എഴുതുന്ന കവിത പോലെ
എഴുതാന്‍ കൊതിക്കുന്ന സ്നേഹാക്ഷരങ്ങള്‍

ഒഴുകാതെ ഒഴുകുന്ന പുഴ പോലെ
നിന്നിലേക്ക്‌ അലിഞ്ഞു ചേര്‍ന്നു ഞാന്‍
കത്താതെ കത്തുന്ന നാളം പോലെ
നീ എന്നിലേക്ക്‌ പടര്‍ന്ന് കയറി

ഒരു പിടി ചാരമായ് കടലില്‍
അലിഞ്ഞു ചേര്‍ന്നു മായവേ
മായാതെ നില്‍ക്കുന്നു നെറുകില്‍
നീ ചാര്‍ത്തിയ  രക്ത സിന്ദൂരം.........


Thursday, September 14, 2017

സ്വപ്നത്തൊട്ടില്‍ 💓




മനസ്സിലൊരു സ്വപ്നത്തൊട്ടിൽ
ഒരുക്കിയിരുന്നു നിനക്കായ്
 കൊഞ്ചി ചിണുങ്ങി 'അമ്മ മാറിൽ 
തല ചായ്ക്കാൻ നീ വരുമെന്ന് 
ഞാൻ വെറുതെ കൊതിച്ചു 
നീ വരില്ലെന്ന് അറിഞ്ഞിട്ടും
പ്രതീക്ഷയോടെ ഒത്തിരി നാൾ 
ആ സ്വപ്നത്തൊട്ടിൽ നിനക്കായി 
ഞാൻ  കാത്ത്   വെച്ചു
എന്നെങ്കിലും നീ
എന്നടുത്ത് അണയുമെന്ന്
ഞാൻ വെറുതെ മോഹിച്ചു

നിന്നെയുറക്കാന്‍ ആ
സ്വപ്നത്തൊട്ടിലിന്നില്ല
താരാട്ട് ശീലുകളുമില്ല
നിന്നെ അണിയിക്കാന്‍
പട്ടു പുടവയുമില്ല
നിന്നെയൂട്ടാന്‍  നറു
വെണ്ണയുമിന്നില്ല

നിനക്കായൊരുക്കിയിരുന്ന സ്വപ്ന-
ത്തൊട്ടിലിന്ന് നിലം പൊത്തി
ഒരു മാത്ര താലോലിക്കാൻ കൊതിക്കെ
ഒരു നിഴലായ് എന്നിൽ നിന്നും
നീ നടന്ന് അകന്നു..........

Monday, July 24, 2017

പ്രണയാക്ഷരങ്ങള്‍ ♥️

രണ്ടാം സമ്മാനം കിട്ടിയ പ്രണയ ലേഖനം.ഇത് കാണുമ്പോ നിങ്ങള്‍ വിചാരിക്കരുത് പ്രണയലേഖനം  എഴുതി എനിക്ക് നല്ല പരിചയം ആണെന്ന്.മത്സരം കണ്ടപ്പോ ഒന്ന് പയറ്റി നോക്കാന്ന് കരുതി കയറിയതാ  😊



ഹൃദയ വേദനയോടെ പ്രണയാക്ഷരങ്ങള്‍ കൊണ്ട് നീ  ചാലിച്ചെഴുതിയ ഈ പ്രണയ ലേഖനം ഒത്തിരി സന്തോഷത്തോടെ അതിലേറെ വേദനയോടെ ഞാന്‍ വായിച്ചു തീര്‍ത്തു.എത്രയോ നാളുകള്‍ക്ക് മുന്നേ നിന്നില്‍ നിന്ന് കേള്‍ക്കാന്‍ ആഗ്രഹിച്ചിരുന്ന വാക്കുകളും വരികളും.അതിനു വേണ്ടി ഇത്രയും നാള്‍ കാത്തിരിക്കേണ്ടി വന്ന വേദനയും.ഓരോ വരികളിലും നിനക്ക് എന്നോടുള്ള പ്രണയം ഞാന്‍ വായിച്ചെടുത്തു.എത്രയോ പ്രാവശ്യം വീണ്ടും വീണ്ടും ഞാനിതു വായിച്ചെന്നു നിനക്കറിയാമോ.ഓരോ പ്രാവശ്യവും ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ്  ഞാനിത് വായിച്ചു തീര്‍ത്തത്.ഇന്ന് ഇതിലെ ഓരോ വാക്കും എനിക്ക് മനപാഠമാണ്.നിന്നില്‍ നിന്ന് ഞാനെന്നോ കേള്‍ക്കാന്‍ ആഗ്രഹിച്ചതായിരുന്നു ഇതിലെ ഓരോ വരിയും.സ്നേഹാക്ഷരങ്ങള്‍ കൊണ്ട് നീ തീര്‍ത്ത  ഈ വരികളില്‍ നിന്ന്  മനസിലാകും,എന്നോടുള്ള പ്രണയം തുടിക്കുന്ന നിന്‍റെ മനസ്.

      ഹൃദയവേദനയോടെ തൂലിക ചലിപ്പിക്കുന്ന നിന്റെ മുഖമാണ് ഈ പ്രണയലേഖനത്തിലൂടെ ഞാന്‍ കണ്ടത്.നീ എന്നടുത്ത് എത്തുമ്പോഴൊക്കെ നിന്നോട്  പറയാന്‍ ഞാന്‍ കരുതിയിരുന്ന വാക്കുകള്‍, പറയാനാകാതെ ഞാന്‍ മൌനത്തോടെ നിന്നു. അത് നിന്നോട് എനിക്കുള്ള സ്നേഹകൂടുതല്‍ കൊണ്ട് തന്നെയാണ്.നിന്നെ എനിക്ക് നഷ്ടമകുമോ എന്ന പേടിയും.യാഥാസ്ഥിതികരായ  എന്‍റെ വീട്ടുകാര്‍ ഒരിക്കലും നമ്മുടെ ഈ ബന്ധത്തിനെ  അനുകൂലിക്കില്ല. നിന്നെ അവര്‍ അപായപ്പെടുത്തുമോയെന്ന  ആശങ്ക തന്നെയാവാം എന്നെ നിന്നില്‍ നിന്ന് മാറിനില്‍ക്കാന്‍ പ്രേരിപ്പിച്ചതും.നിന്നോടൊപ്പം ചിലവിട്ട ഓരോ നിമിഷവും സുന്ദര നിമിഷങ്ങളായി എന്‍റെ ഓര്‍മ്മയില്‍ എന്നും ഞാന്‍ സൂക്ഷിക്കും. നിനക്ക് എന്നോടുള്ള പ്രണയം നിന്‍റെ കണ്ണുകളില്‍ നിന്ന് പലപ്പോഴും ഞാന്‍ വായിച്ചെടുത്തതാണ്. 

നിന്നെയും നിന്‍റെ ഓര്‍മ്മകളെയും നെഞ്ചോട്‌ ചേര്‍ത്ത് വെച്ചേ ഞാന്‍ ഇത് വരെ കഴിഞ്ഞുട്ടുള്ളൂ. നിന്‍റെ ഹൃദയാക്ഷരങ്ങളില്‍ ചാലിച്ചെഴുതിയ ഈ പ്രണയ ലേഖനം,മനസ്സിന്റെ പെട്ടകത്തില്‍ നിധിയായ്‌ ഞാന്‍ എന്നും കാത്തു വെയ്ക്കും.നിനക്ക് നന്മകള്‍ മാത്രം വരട്ടെയെന്ന് പ്രാര്‍ഥിച്ചു കൊണ്ട് നിന്റെ.....                          
         

സ്വപ്ന സൌധം 🏠


മധുരമാം വാക്കുകളുടെ
തീരത്ത് നിന്ന് ഞാനൊരു
സ്വപ്ന സൌധം പണിതുയര്‍ത്തി
വാക്കുകളില്‍ തറച്ചിരുന്ന
കൂരമ്പ്‌ കാണാന്‍ ഞാന്‍ മറന്നു പോയി
സ്വപ്ന സൌധത്തില്‍ നിറച്ചിരുന്ന
സ്വപ്നങ്ങളെല്ലാം വ്യര്‍ത്ഥങ്ങളായിരുന്നു

ശ്രുതിതെറ്റി പാടിയ പൂങ്കുയില്‍
വീണ്ടും കാകന്റെ കൂട്ടില്‍ മുട്ടയിട്ടു
കാകമ്മ വളര്‍ത്തിയ കാക്കകുയില്‍
ശ്രുതി ചേര്‍ത്ത് പാടി പറന്നകന്നു

വാക്കുകളാല്‍ തീര്‍ത്ത മണി മാളിക
മലര്‍പ്പൊടിക്കാരന്റെ വ്യാമോഹം
പോല്‍ തകര്‍ന്നടിഞ്ഞു
വര്‍ണ്ണ സ്വപ്‌നങ്ങള്‍ കൊണ്ട്
പണിതുയര്‍ത്തിയ സ്വപ്ന സൌധം
നിണമില്ലാത്ത രൂപങ്ങള്‍
പടര്‍ന്നിറങ്ങി തച്ചുടച്ചു........

Saturday, July 22, 2017

ഇനിയുമുണ്ടൊരു ജന്മമെങ്കില്‍ 💖




ആ ബാല്യത്തിലേക്ക് മടങ്ങണം
അനുഭവിച്ച് കൊതിതീരാത്ത
അച്ഛന്റെ സ്നേഹം
ആവോളം ആസ്വദിക്കാന്‍
കൊഞ്ചി ചിണുങ്ങി അച്ഛന്റെ
വിരല്‍ത്തുമ്പ്‌ പിടിച്ച് നടക്കാന്‍
ഒന്ന് തട്ടി വീണാലോടി വന്ന്
സ്നേഹത്തോടെ സാന്ത്വനിപ്പിക്കുന്ന
അച്ഛനെ കാണാന്‍
മോളേയെന്ന അച്ഛന്റെ വിളി കേട്ട്
മനസ് കുളിര്‍ക്കാന്‍
അച്ഛായെന്ന് ഒരായിരം വട്ടം വിളിച്ച്
സന്തോഷത്തോടെ പുറകേ നടക്കാന്‍

അച്ഛന്റെ ശാസനകേട്ട് പൊട്ടിക്കരയുമ്പോള്‍
വാത്സല്യത്തോടെ ആശ്വസിപ്പിക്കുന്ന
അച്ഛന്റെ ആ മുഖം കാണാന്‍
അച്ഛന്റെ വരവും കാത്ത്
കൈയ്യിലെ പൊതിയും പ്രതീക്ഷിച്ച്
കൊതിയോടെ കാത്തിരിയ്ക്കാന്‍
സ്നേഹത്തിന്റെ മാധുര്യം നിറച്ച്
അച്ഛന്‍ കുഴച്ചു തരുന്ന ഒരുരുള
ചോറിന്റെ രുചി നുകരാന്‍...

Sunday, May 28, 2017

പ്രത്യാശ....


എഫ് ബി യിലെ ഒരു ഗ്രൂപ്പില്‍ കഥാമത്സരത്തിന് രണ്ടാം സ്ഥാനം നേടിയ എന്‍റെ വരികള്‍ 




വിശന്നു വയറ് കാളുന്നു, തന്റെ കണ്ണില്‍ നിന്നുതിര്‍ന്ന  നീര്‍തുള്ളികളെ തൂത്തെറിഞ്ഞു അവന്‍.തനിക്ക് കരയാന്‍ സമയമില്ല , ഇനിയും ഒരു പാട് ജോലികള്‍ ചെയ്തു തീര്‍ത്താലെ വിശപ്പകറ്റാന്‍ എന്തെങ്കിലും കിട്ടുള്ളു. അവന്‍ ഓര്‍ക്കുകയായിരുന്നു, ആ ദിനങ്ങള്‍.താനും അനിയനും അച്ഛനും അമ്മയുമടങ്ങിയ ആ സന്തുഷ്ട കുടുംബം. തന്റെ അനിയന്‍ ഉണ്ണിക്കുട്ടന്‍ തനിക്ക് ജീവിനായിരുന്നു.പെട്ടന്നാണ് തന്റെ കുടുംബത്തിന്റെ സന്തോഷമില്ലാതായത്.അച്ഛന്റെയും അമ്മയുടെയും സംസാരത്തില്‍ നിന്ന് മനസിലാക്കാന്‍ കഴിഞ്ഞു,അച്ഛന്റെ ബിസിനസ്സ് നഷ്ടത്തിലായി.അനാഥയായ തന്‍റെ അമ്മയെ വിവാഹം കഴിച്ചത് കൊണ്ട് തന്നെ, അച്ഛന്റെ വീട്ടുകാര്‍ പോലും എതിരായിരുന്നു.വീട്ടില്‍ കടക്കാര്‍ കയറി ഇറങ്ങാന്‍ തുടങ്ങി.

അന്ന് രാത്രി അത്താഴത്തിന് തങ്ങള്‍ക്കിഷ്ടപ്പെട്ടതൊക്കെ അമ്മ ഒരുക്കിയിരുന്നു. നമ്മള്‍ രണ്ട് മക്കളെയും അരികില്‍ ഇരുത്തി അച്ഛനും അമ്മയും സ്നേഹത്തോടെ ഞങ്ങളെ ഊട്ടി. അത് അവസാനത്തെ അത്താഴമാണെന്ന് അറിയാതെ രുചിയോടെ ഭക്ഷിച്ചു.അമ്മയുടെ കണ്ണില്‍ നിന്നടര്‍ന്നു വീണ ചൂടുള്ള ആ കണ്ണുനീര്‍ത്തുള്ളികളുടെ അര്‍ഥം പിന്നീടാണ് തനിക്ക് മനസിലായത്.ആ അത്താഴത്തില്‍ വിഷം കലര്‍ത്തിയിരുന്നു. കണ്ണ് തുറക്കുമ്പോള്‍ താന്‍ ആശുപത്രിയില്‍ ആയിരുന്നു.അച്ഛനും അമ്മയും ഈ ലോക വിട്ട് പോയെന്നും, തന്റെ ജീവനായ ഉണ്ണികുട്ടനെ ഏതോ അനാഥാലയത്തില്‍ കൊണ്ട് പോയെന്നും  വേദനയോടെ കേട്ടിരുന്നു. തന്നെ ഏറ്റെടുക്കാന്‍ എത്തിയത് അച്ഛന്റെ അകന്ന ബന്ധത്തിലെ ഹോട്ടല്‍ ഉടമയായ  അമ്മാവന്‍ ആയിരുന്നു.ഒരു പാട് പ്രതീക്ഷിച്ചിരുന്നു, ഇവിടെ വന്നപ്പോ കിട്ടിയതോ, രാപ്പകല്‍ ഇല്ലാതെ കഠിനാധ്വാനവും. അവനിന്ന് ആരോടും പരാതിയില്ല തങ്ങളെ അനാഥരാക്കിപ്പോയ മാതാപിതാക്കളോട് പോലും.ശോകം നിറഞ്ഞ അവന്റെ ആ  കണ്ണുകളില്‍ ഇന്നൊരു പ്രതീക്ഷയുണ്ട്.തന്റെ ജീവനായ  ഉണ്ണിക്കുട്ടനെ കണ്ടു പിടിച്ച് അവനു വേണ്ടി ജീവിക്കണമെന്ന ആഗ്രഹം.ആ കുഞ്ഞു മനസിന്റെ ആഗ്രഹം നിറവേറട്ടെ..........

Wednesday, April 12, 2017

വിഷുക്കണി...




വിഷുപക്ഷി തന്‍ മധുര നാദം കേട്ട്
അറിയാതെ നിനച്ചു ഞാന്‍ നിന്നെ
അകലെയാണെങ്കിലും ഓര്‍ക്കുന്നു 
ഞാന്നെന്നും ആ വിഷുപ്പുലരികളും
നീ എനിക്കേകിയ മാധുര്യമേറിയ 
വിഷുക്കണികളും....

നിന്‍റെ കുപ്പിവളകളുടെ പൊട്ടിച്ചിരിക്കായി 
ആ പ്രഭാതങ്ങളില്‍ ഞാന്‍ കാതോര്‍ത്തിരുന്നു
എനിക്ക് വേണ്ടി ചിലച്ചിരുന്ന 
വിഷുപ്പക്ഷി നീയായിരുന്നെന്നും 
കാതില്‍ കിന്നാര മോതിയിരുന്ന 
വിഷുപ്പക്ഷിയും പറന്നകന്നു...

പട്ടുപാവാടയും ബ്ലൌസും അണിഞ്ഞ്
അഴകാര്‍ന്ന നിന്‍ മുടി മാടിയൊതുക്കി 
നാണിച്ചു വന്നെനിക്ക് നല്‍കിയ 
വിഷുക്കൈനീട്ടം ഞാന്‍ മറക്കുവതെങ്ങനെ 
വിളറിയ എന്‍ മുഖം കണ്ട്
കൂട്ടുകാരോടൊത്ത് നീ പൊട്ടിച്ചിരിച്ചതും 
ഒരുമിച്ചിരുന്ന് വിഷു സദ്യയുണ്ടതും 
ഇടക്കണ്ണിട്ട് നീ എന്നെ നോക്കിയതും 
മനസ്സിന്റെ മണിച്ചെപ്പില്‍ നിറമാര്‍ന്ന 
വിഷു ഓര്‍മ്മകളിന്നും....

അണയില്ലാ വിഷു നാളുകളിനിയെങ്കിലും
ഓര്‍മ്മചിരാതില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്നു 
നീ തന്നൊരാ വിഷുക്കണികള്‍ പീലി തുണ്ടുകളായ്.......
                                  

Monday, March 6, 2017

മോഹവീണ.....



മീട്ടാന്‍ മറന്ന വീണ തന്‍ തന്തികള്‍
മൂകമായ് കേഴുന്നതാര്‍ക്ക് വേണ്ടി 
നീ ശ്രുതി മീട്ടിയ തന്തികള്‍,നിന്‍റെ 
പാട്ടിന്‍റെ മാധുര്യം നുകര്‍ന്നിടുന്നു 
നീ തീര്‍ത്തൊരാ രാഗ പ്രഭയില്‍ 
അന്നെന്‍ ദിനങ്ങള്‍ ജ്വലിച്ചിരുന്നു....

നീ തീര്‍ത്ത സപ്തസ്വരങ്ങള്‍ തന്‍ നാദം 
കേട്ട് ഞാന്‍ ആനന്ദലഹരിയില്‍ ആറാടി
എന്‍റെ തന്തികള്‍ നിനക്കായുതിര്‍ത്ത 
പ്രിയ ശ്രീരാഗം, പാട്ടിന്റെ  പാലാഴിയായ്
ഒരിയ്ക്കലും നിലയ്ക്കാത്ത
വേണുഗാനമായ് ഒഴുകിയെത്തി
ആ സംഗീത സാഗരത്തില്‍ 
ഞാനലിഞ്ഞില്ലാതെയായി
നീ പാടിയ പാട്ടിന്‍ ശീലുകള്‍, ഇന്നുമെന്‍ 
തന്തികളില്‍ തത്തികളിക്കുന്നു.....

നാം ഒരുമിച്ച് തീര്‍ത്തൊരാ 
രാഗ പ്രപഞ്ചത്തില്‍
എല്ലാം മറന്ന് ലയിച്ചിരിക്കെ
വിറയാര്‍ന്ന പാദങ്ങളോടെ
വിട ചൊല്ലി നീ മറയവേ 
എന്‍ തന്തികളുതിര്‍ത്ത മിഴിനീര്‍ 
നിന്നോര്‍മ്മ തന്‍ രാഗ പ്രവാഹമായി 
എന്നില്‍ പെയ്യ്തിറങ്ങി.....

ഒരു മാത്ര നിന്‍റെ പദസ്വനം 
കേള്‍ക്കാന്‍ കാതോര്‍ക്കെ 
പൊട്ടിയ തന്തികള്‍ നിനക്കായ്
വീണ്ടും മീട്ടാന്‍ കൊതിക്കെ
അടച്ച് പൂട്ടിയ മുറിയുടെ കോണില്‍ 
നിനക്കായ് കാത്തിരിക്കെ 
അന്ന് നീ പാടിയ ഗസലിന്‍ ഈരടികള്‍ 
ഇന്നും ഒരു സാന്ത്വനമായി 
മനസ്സിനെ  തഴുകി തലോടുന്നു
മോഹവീണ തന്‍ തന്തിയില്‍ 
വീണ്ടും നീയൊരു രാഗപ്രപഞ്ചം
തീര്‍ക്കുമെന്ന പ്രതീക്ഷയോടെ എന്നും........