Thursday, December 29, 2016

പ്രിയ കൂട്ടുകാര്‍ക്ക് പുതുവത്സരാശംസകള്‍....

2016 ലെ അവസാന ദിനങ്ങള്‍.ജ്യോത്സ്യരുടെ പ്രവചന  പ്രകാരം ഗുണദോഷ സമ്മിശ്രമായിരുന്നു ഈ വര്‍ഷം.രാഹു കേതുവിനെ പിടിച്ചത് കൊണ്ട് തന്നെ ഉയര്‍ച്ചയും,താഴ്ചയുമുണ്ടായെന്നാ ജ്യോത്സര്‍ വാദിക്കുന്നത്.നെഞ്ചോട്‌ ചേര്‍ത്ത് വെച്ച പലതിനെയും നഷ്ടപ്പെട്ട വര്‍ഷം കൂടി  ആയിരുന്നു.ഗുളികന്‍ ഉച്ചസ്ഥായിയില്‍ നിന്നത് കൊണ്ടും,കൈയിലിരുപ്പ് കൊണ്ടും അങ്ങനെ സംഭവിച്ചുവെന്നാ  ജ്യോത്സരുടെ കണ്ടെത്തല്‍.ശനി ശുക്രനില്‍ എത്തുമ്പോ നഷ്ടപ്പെട്ടതിന് പകരം കിട്ടുമെന്നും ജ്യോത്സര്‍ ഗണിച്ചു പറയുന്നു.ഒന്നും ഒന്നിനും പകരമാവില്ലെന്നു മനസിലാക്കാനുള്ള സമയം പോലും ജ്യോത്സര്‍ക്ക് ഇല്ല.സൂര്യന്‍ നട്ടുച്ചക്ക് മണ്ടക്ക് അടിച്ചത് കൊണ്ട് ചില തിരിച്ചറിവുകള്‍ ഉണ്ടായെന്നും ജ്യോത്സര്‍ അഭിപ്രായപ്പെടുന്നു.ദക്ഷിണയായി രണ്ട് ആയിരത്തിന്റെ നോട്ടുകള്‍ കൊടുക്കുന്നത് കണ്ട്,മുപ്പതാം തീയതിക്ക് മുന്നേ ഈ നോട്ടുകള്‍ മാറാന്‍ പറ്റുമോന്ന് നോക്കിയിട്ടാവാം 2017 ലെ പ്രവചനമെന്ന് പറഞ്ഞു ജ്യോത്സ്യര്‍ അവിടന്ന് മുങ്ങി....

ഓരോ പുതുവര്‍ഷം ആകുമ്പോഴും ആലോചിക്കുക, അടുത്ത വര്‍ഷം ഞാന്‍ ഉണ്ടാകുമോന്ന് തന്നെയാണ്.മനുഷ്യന്റെ കാര്യം അല്ലേ.അറിഞ്ഞോ അറിയാതെയോ എന്റെ പ്രവര്‍ത്തികളോ, വാക്കുകളോ ആരെയെങ്കിലും വേദനിപ്പിച്ചുണ്ടെങ്കില്‍ ദയവായി ക്ഷമിക്കുക.എന്നെ ഇത് വരെ സഹിച്ച, സഹിക്കുന്ന പ്രിയ കൂട്ടുകാര്‍ക്ക് ഒത്തിരി നന്ദി.നന്മയുടെ, സ്നേഹത്തിന്‍റെ, സമൃദ്ധിയുടെ,സന്തോഷത്തിന്‍റെതാവട്ടെ ഈ പുതുവര്‍ഷം എന്നാശംസിക്കുന്നു....

 

Tuesday, December 20, 2016

കടലാസ് തോണി....






ഓര്‍മ്മയില്‍ ഇന്നുമുണ്ടാ കളി  തോണി
നീയും ഞാനും ചേര്‍ന്ന് മഴവെള്ളത്തില്‍
തള്ളിവിട്ടിരുന്ന കടലാസ് തോണി

കാണാന്‍ എന്ത്  ചേലായിരുന്നാ തോണി
മഴ വെള്ളത്തില്‍ കളിച്ച് നടക്കുന്ന 

കടലാസ്  തോണി

ദിശയില്ലാതെ കാറ്റിന്‍ ഗതിക്കൊത്ത്
നീങ്ങുന്ന കളി തോണി

എവിടെയോ ചെന്നിടിച്ച്  തകര്‍ന്ന്
ജീവിതം വെടിയുന്ന കടലാസ് തോണി

ആ തകര്‍ച്ച തെല്ലൊരു സങ്കടത്തോടെ
നോക്കി നിന്നു നമ്മള്‍
വീണ്ടുമൊരു മഴയും പ്രതീക്ഷിച്ച് .......

Monday, November 28, 2016

മഴഗീതം...


മനസ്സില്‍ തോന്നിയ വരികള്‍ എന്‍റെ ശബ്ദത്തില്‍. ചെറിയൊരുശ്രമം.... 



Wednesday, November 23, 2016

പ്രണയാര്‍ദ്രം...





എന്നാത്മ നാഥനെന്‍ 
ചാരത്തണയുമ്പോള്‍
ഒരു നവവധുവിനെ പോല്‍ 
ലജ്ജകൊണ്ട് ചൂളും ഞാന്‍
നാണത്താല്‍ വിവശയായി 
തല താഴ്ത്തി മൌനമായ് 
നില്‍ക്കും ഞാന്‍
കാല്‍ നഖം കൊണ്ട് 
കളം വരച്ച്, ഒളികണ്ണാല്‍
നോക്കി കവിത രചിക്കും ഞാന്‍
ആ കിളിനാഥമെന്‍ കരളില്‍ 
ആശകള്‍ തന്‍ പീലി നീര്‍ത്തും

വിറയാര്‍ന്ന കൈകള്‍ ചേര്‍ത്തു
പിടിക്കുമ്പോള്‍, ഇതുവരെ 
അറിയാത്തൊരു നിര്‍വൃതി 
അറിയുന്നു ഞാന്‍ 
ആ മാറില്‍ തലചേര്‍ത്തു
വെയ്യ്ച്ചാല്‍ കേള്‍ക്കാം 
ആ ഹൃദയതാളം ഒരു 
സ്നേഹാര്‍ദ്ര ഗീതം പോല്‍

നമ്മള്‍ ഒന്നെന്നു ചൊല്ലി 
നെറുകില്‍ ചുംബിക്കുമ്പോള്‍ 
എന്തെന്നറിയാത്തൊരാത്മ 
നിര്‍വൃതി അറിയുന്നു ഞാന്‍ 
ആ കരവലയത്തിലൊതുങ്ങുമ്പോള്‍
കണ്ണന്‍റെ പ്രേയസി രാധയായി 
മാറിടുന്നു ഞാന്‍

നിനക്കായി കാത്തിരിക്കും 
ഓരോ നിമിഷവുംഞാനറിയുന്നു 
നിനക്കെന്നോടുള്ള പ്രണയം 
ഓരോ കാത്തിരുപ്പും സുഖമുള്ള 
ഓരോ പ്രതീക്ഷകളാണ്....

Tuesday, November 8, 2016

കായാമ്പൂ വര്‍ണ്ണന്‍....




കണ്ണാ...നിന്റെ നാമങ്ങള്‍ ഉരുവിടാതെ
ഒരു നിമിഷമില്ലീ ജീവിതത്തില്‍
ഹരിനാമം  ഉരുവിട്ട് നിന്നെ ഞാന്‍
ഭജിക്കുമ്പോഴും എന്തിനായ്  കണ്ണാ
ഈ പരീക്ഷണം എന്നോട് മാത്രമായ്
നീയല്ലാതാരഭയം എന്‍റെ കണ്ണാ.....

ഈ സങ്കടക്കടലിന്‍ നടുവില്‍
തീരം കാണാതെ ഞാനുഴലുമ്പോഴും
എന്‍റെ കണ്ണാ ഞാനൊരു കര്‍പ്പൂരനാളമായ്
നിന്‍ മുന്നില്‍ ഉരുകി തീര്‍ന്നുവെങ്കില്‍....

ഒരു മാത്ര ഓടിയണയുമാ തിരുമുന്നില്‍
പുഞ്ചിരിതൂകുമാ കള്ളം നോട്ടം കണ്ട്
മുരളി പൊഴിയ്ക്കുന്ന ശ്രീരാഗം കേട്ട്
എല്ലാ ദുഖങ്ങളും ശ്രീപാദത്തിലര്‍പ്പിച്ച്
ശ്രീകോവിലിന്‍ മുന്നിന്‍ എല്ലാം മറന്ന്
കൈകൂപ്പി ലയിച്ച് നില്‍ക്കണം....

കായാമ്പൂ വര്‍ണ്ണാ കണ്ണാ,കാറ്റിലൂടെ
ഒഴുകി വന്ന നിന്‍ മനം മയക്കുന്ന
സുഗന്ധം,സാന്ത്വനമായ് തഴുകി തലോടി
എഴുതിയാല്‍ തീരാത്ത കവിത പോലെ
ഗുരുവായൂരമ്പലം ശ്രീ വൈകുണ്ഠമായ്
എന്‍ മുന്നില്‍ ജ്വലിച്ചു നിന്നു...

കണ്ണാ...നീ തരുന്ന  ദുഃഖങ്ങളെല്ലാം
സന്തോഷത്തോടെ ഞാന്‍ സ്വീകരിക്കുന്നു
ഈ ദുഃഖങ്ങള്‍ ഇല്ലെങ്കില്‍
നിന്നെ ഞാന്‍ മറന്നാലോ
കണ്ണാ നീയെന്നെ മറന്നാലോ.....

കനവില്‍ മുരളിയൂതുന്ന മാധവനായ്
കണിയായ് പുഞ്ചിരി തൂകുന്ന കാര്‍വര്‍ണ്ണനായ്
 മനതാരിലെന്നും  വിളയാടീടണേ എന്‍റെ കണ്ണാ.....

Wednesday, October 5, 2016

പ്രതീക്ഷ ..



മഴ കൊണ്ട് നിറയുന്ന കാര്‍മേഘം 
ആയി നീ മാറുമെങ്കില്‍
മഴയത്ത് കേഴുന്ന വേഴാമ്പലിനെ 
പോലെ ഞാന്‍ കാത്തിരിക്കാം 
നീ വരുമെങ്കില്‍ ......

എന്‍ ധാത്രിയെ തഴുകി വരുന്ന 
നിന്റെറ മണമുള്ള വരവിനെ 
സന്തോഷത്തോടെ ഞാന്‍ കാത്തിരിക്കാം
നീ വരുമെങ്കില്‍ .....

ഓരോ പുല്‍നാമ്പിനും സന്തോഷം
പകരുന്ന നിന്റെറ കാലടികളെ 
നെഞ്ചോടു ചേര്‍ത്ത്  വെയ്യ്ക്കാം 
പ്രതീക്ഷയോടെ ഞാന്‍ കാത്തിരിക്കാം 
നീ വരുമെങ്കില്‍ .....

ആര്‍ത്തട്ടഹസിച്ച് വരുന്ന നിന്റെറ
പ്രളയത്തെ താലോലിക്കാന്‍ എനിക്കിഷ്ടമല്ല 
എന്നാലും സ്നേഹത്തോടെ ഞാന്‍ കാത്തിരിക്കാം 
നീ വരുമെങ്കില്‍ .....

നിന്റെറ ആനന്ദാശ്രുക്കള്‍ മഴത്തുള്ളിയായി 
എന്നില്‍ പൊഴിയുമെങ്കില്‍
എന്നും കൊതിയോടെ കാത്തിരിക്കാം 
നീ വരുമെങ്കില്‍ .....

Tuesday, August 16, 2016





സുഖ ചികിത്സയുടെയും രാമായണ ശീലുകളുടെയും കര്‍ക്കടകം പിന്നി ടുമ്പോള്‍, ചിങ്ങവെയിലിന്‍റെ തിളക്കവുമായി മറ്റൊരു പുതുവത്സരം കൂടി വരവായി. ചിങ്ങം ഐശ്വര്യത്തിന്റെ കാലമാണ്. പൂക്കളുടെ വസന്തകാലം. വിളവെടുപ്പിന്റെ സമൃദ്ധ കാലം. പ്രത്യാശകളുടെ ധന്യകാലം. ഓണമണയും കാലം. മലയാളിയുടെ പുതുവര്‍ഷം. എല്ലാ കൂട്ടുകാര്‍ക്കും നന്മയും, ഐശ്വര്യവും, സമ്പല്‍ സമൃദ്ധിയും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു....

Tuesday, July 26, 2016

കരുണാസാഗരം....



എന്നെ മറന്നുവോ കണ്ണാ 
നിനക്ക് എന്നെ മറക്കുവാനാമോ 
ആ പീലിത്തിരുമുടി കണി കാണേണം 
ആ പുല്ലാങ്കുഴല്‍ നാദം കേട്ടിടേണം
ഒരു മാത്ര എന്‍ മുന്നില്‍ വന്നണയൂ 
കണ്ണാ ......ഗുരുവായൂരപ്പാ 

അമ്പല നടയില്‍ വന്നനേരം 
ഒരു മാത്ര മിണ്ടാതെ നിന്നതെന്തേ 
പരിഭവം ചൊല്ലാന്‍ വന്നനേരം 
നിന്‍ ചിരിയില്‍ ഞാനെല്ലാം മറന്നു
സാരഥിയായ് തേര് തെളിച്ച് പ്രീയ തോഴന്‍ 
അര്‍ജുനന് ഉപദേശം നല്‍കിയ മായ കണ്ണാ 
എന്തേ ഈ മൌനം എന്നോട് മാത്രമായി
സങ്കടങ്ങളെല്ലാം ചൊല്ലാന്‍ നീയല്ലാ-
താരാണെനിക്ക് എന്‍ കണ്ണാ
ഒരു മാത്ര എന്‍ മുന്നില്‍ വന്നണയൂ 
കണ്ണാ ......ഗുരുവായൂരപ്പാ 

ഇഷ്ടഭക്ത മീരയെ പോലെ പാടാന്‍ എനിക്കറിയില്ല 
എങ്കിലും കണ്ണാ എന്നും നിന്‍ നാമങ്ങള്‍ 
ഉരുവിടാം ഞാന്‍ ഭക്തിയോടെ 
പ്രീയ തോഴന്‍ കുചേലന് കരുണ ചൊരിഞ്ഞ 
കനിവിന്‍ സാഗരമേ വൈകരുതേ
എന്‍ മുന്നില്‍ വന്നണയാന്‍ 

 കനവില്‍ മുരളിയൂതുന്ന മാധവനായ്
കണിയായ് പുഞ്ചിരി തൂകുന്ന കാര്‍വര്‍ണ്ണനായ്
 മനതാരിലെന്നും  വിളയാടീടണേ എന്‍റെ കണ്ണാ.....


സ്വപ്നത്തില്‍ വന്നെന്നെ രാധയാക്കി 
ആ മുരളീ ഗാനം കേട്ട് ഞാന്‍ ധന്യയായി 
ആ കള്ളചിരി കണ്ടെന്‍ മനം കുളിര്‍ത്തു 
പരിഭവം ചൊല്ലാന്‍ മറന്ന് ഞാന്‍ നിന്ന് പോയി 
എല്ലാമറിയുന്ന ഭഗവാനോട് ഞാനെന്ത് ചൊല്ലാന്‍
കരുണ തന്‍ മണിമുകിലേ എന്നെ നീയറിഞ്ഞു
കൃഷ്ണ ഹരേ ജയ..കൃഷ്ണ ഹരേ......

Tuesday, June 28, 2016

ഒരു പൈങ്കിളി കഥ....




ഇടനെഞ്ചില്‍ തങ്ങുന്ന പൈങ്കിളി നീ
പഞ്ചാര വാക്ക് ചൊല്ലി എന്നെ
തഞ്ചത്തില്‍ മയക്കിടാതെ

അച്ഛനില്ലാത്ത കുഞ്ഞല്ലേ
അമ്മയുടെ വാത്സല്യ നിധിയല്ലേ
ബേഡ് പാരഡൈസിലെ മുത്തല്ലേ
ഇടനെഞ്ചില്‍ തങ്ങുന്ന പൈങ്കിളി
കള്ള നോട്ടം എറിഞ്ഞെന്നെ വലച്ചിടാതെ

അമ്മക്ക് തണലായി തീര്‍ന്നിടേണം
ബലമുള്ള കൂട് മെനഞ്ചിടേണം
മയിലമ്മ തന്‍ സ്കൂളില്‍ ചേര്‍ന്നിടേണം
പഠിക്കാത്ത പാഠങ്ങള്‍ പഠിച്ചിടേണം
ഇടനെഞ്ചില്‍ തങ്ങുന്ന പൈങ്കിളി
മിഴിമുന കൊണ്ടെന്നെ തളച്ചിടാതെ

അകലേക്ക്‌പറന്ന് നീ പോകിടാതെ
പാഠങ്ങള്‍ ചൊല്ലി പഠിച്ചിടേണം
കഴുക ദൃഷ്ടിയെ സൂക്ഷിച്ചിടേണം
ഈ ലോകം നന്നല്ല പോന്നു മോളെ

പാറി പറന്നവള്‍ അവനോടൊപ്പം
അവളെ പുകഴ്ത്തിയവന്‍ പാടി
എന്‍റെ എല്ലാമെല്ലാമല്ലേ,എന്‍റെ
ചേലൊത്ത പൈങ്കിളി പെണ്ണല്ലേ
എല്ലാം മറന്നവള്‍,പൊങ്ങി പറന്ന്
അവന്‍റെ ഹൈ വോള്‍ട്ട് വലയില്‍
പിടഞ്ഞു വീണു

അവന്‍റെ ആഘോഷത്തിനിടയില്‍
അവളുടെ കരച്ചില്‍ നേര്‍ത്ത് 
നേര്‍ത്ത്‌ ഇല്ലാതായി
അങ്ങ് അകലെ മകള്‍ക്ക് ധാന്യങ്ങള്‍
കൊത്തിപ്പെറുക്കുന്ന തിരക്കിലായിരുന്നു
പാവം ആ അമ്മക്കിളി.............





Thursday, June 9, 2016

രോദനം...



മൂക്കില്‍ പഞ്ഞിവെച്ച് 
കിടക്കുന്ന എനിക്കായ്
എന്തിനാണ് നിങ്ങള്‍ 
ചന്ദനത്തിരി കത്തിക്കുന്നത്

ചെവി കേള്‍ക്കാതെ 
കിടക്കുന്ന എനിക്കായ്
എന്തിനാണ് നിങ്ങള്‍  
രാമനാമം ചൊല്ലുന്നത്

ജീവനറ്റ എനിക്ക് വേണ്ടി 
എന്തിനാണ് നിങ്ങള്‍
ധാന്യങ്ങളും വെള്ളവും
 പൂവും നല്‍കുന്നത്

ജീവിച്ചിരുന്നപ്പോ നിന്ദിച്ച 
നാവ് കൊണ്ട് എന്തിനാണ്
നിങ്ങള്‍ ജീവന്‍ നിലച്ചപ്പോ 
സ്തുതി പാടുന്നത്

 ജീവിച്ചിരുന്നപ്പോ എനിക്ക് വേണ്ടി 
കണ്ണീര്‍ പൊഴിക്കാത്ത
നിങ്ങള്‍ എന്തിനാണ്  ശ്വാസം 
നിലച്ചപ്പോ കണ്ണീര്‍ തൂവുന്നത്

മരണത്തിന് മുന്നേയൊന്നടുത്തിരിക്കാന്‍ 
സമയമില്ലാതിരുന്ന നിങ്ങളെന്തിനാണ് 
ചലനമറ്റ എന്നരുകിലിരിക്കുന്നത് 

എന്നെ പുല്‍കിയെങ്കിലെന്ന് 
ഞാന്‍ ആഗ്രഹിച്ചിരുന്ന 
നിന്റെ കൈകള്‍ എന്തിനാണ് 
ഈ മരവിച്ച ശരീരത്തെ തലോടുന്നത്

ജീവിച്ചിരുന്നപ്പോ എന്നിലെ 
നന്മ കാണാതെ വെറുത്തിരുന്ന
നിങ്ങള്‍ എന്തിനാണ്  ഈ മരിച്ച 
ദേഹത്തെ സ്നേഹിക്കുന്നത്

അന്ധകാരത്തിലേക്ക് 
ആണ്ട് പോകുന്ന എനിക്കായ്
എന്തിനാണ് നിങ്ങള്‍ 
ദീപം തെളിയിക്കുന്നത്

ജീവിച്ചിരുന്നപ്പോ 
കാണാനാഗ്രഹിച്ചിരുന്ന ദൃശ്യങ്ങള്‍
നിങ്ങളിന്നീ  ശവത്തെ 
കാണിച്ചിട്ടെന്ത്‌ കാര്യം

ഇത് ഒരു ശവത്തിന്റെ രോദനം
ഒരിക്കല്‍ ശവമാകുന്ന എന്റെയും..........

Wednesday, May 25, 2016

യാത്ര...



ഒരു യാത്ര പോണം, മനസ്സിനോടൊപ്പം
ആ പഴയ ബാല്യത്തിലേക്ക്
അമ്മയുടെ മടിയിലെ കുഞ്ഞു പൈതലായ്‌
അമ്മിഞ്ഞപ്പാലിന്റെ മാധുര്യം നുകര്‍ന്ന്
പല്ലില്ലാത്ത മോണ കാട്ടി ചിരിച്ച്
അച്ഛന്റെ കൈ പിടിച്ച് നടന്ന് കൊഞ്ചി ചിണുങ്ങി
ആ സ്നേഹം ആവോളം ആസ്വദിക്കണം
മോളെന്നുള്ള അച്ഛന്റെ വാത്സല്യത്തോടുള്ള
ആ വിളി കാതില്‍ തേന്മഴയായി നിറയണം

തൊടിയിലെ ചെടികളോട് കുശലം പറഞ്ഞ്
ഒരു ശലഭത്തെ പോല്‍ പാറി നടക്കണം
കൂട്ടുകാരോടൊത്ത് മണ്ണപ്പം ചുട്ട് കളിക്കണം
മണ്ണില്‍ കളിക്കാതെന്നുള്ള അമ്മയുടെ വാത്സല്യ
ശകാരം കേട്ട് മുഖം വീര്‍പ്പിച്ചിരിക്കണം
അമ്മയുടെ സ്നേഹത്തോടെയുള്ള  തലോടല്‍
സാന്ത്വനമായി നെഞ്ചോട്‌ ചേര്‍ത്ത് വെയ്ക്കണം

കുസൃതി കാണിച്ച് ഏട്ടന്മാരോട് അടി കൂടണം
അവരുടെ ശകാരം ആസ്വദിച്ച് അമ്മയുടെ
സാരി തുമ്പില്‍ ഒളിച്ച്, അമ്മയുടെ കയ്യില്‍
നിന്ന് അവര്‍ക്ക് വഴക്ക് വാങ്ങി കൊടുക്കണം
അത്  കണ്ട് കൈ കൊട്ടി ചിരിക്കണം
ഉത്സവത്തിന് കൈ നിറയെ നിറമുള്ള
കുപ്പിവളകള്‍ വാങ്ങി അണിഞ്ഞ്
അവരെ കിലുക്കി ചിരിപ്പിച്ച്
ആ ചിരിക്കൊപ്പം പൊട്ടിച്ചിരിക്കണം

അച്ഛന്റെ വാത്സല്യവും,അമ്മയുടെ സ്നേഹവും
ഏട്ടന്മാരുടെ സംരക്ഷണവും  അമൃതായ്
എന്നില്‍ പൊഴിയണം
വര്‍ണ്ണാഭമായ യാത്രക്കൊടുവില്‍ എത്തിയത്
ആകാശത്തുള്ള ഫ്ലാറ്റിലെ, പത്താം നിലയിലെ
 ആളൊഴിഞ്ഞ ഇരുണ്ട മുറിയിലാണ്...............






Tuesday, May 17, 2016

ഓര്‍മ്മകളുടെ പൂക്കാലം...



മാഞ്ഞുവോ സ്മൃതിയില്‍  മൌനമായ് നീ
ഒരു വാക്ക് മിണ്ടാതെ നിറഞ്ഞുവോ
ഓര്‍മ്മയില്‍ കിനാവ്‌ പോല്‍ നീ
ഒരു നോക്ക്കാണാതെ നിലാവ്
പോല്‍ മാഞ്ഞുവോ നീ
മൌനനൊമ്പരമായി പുന്നാരംചൊല്ലി
മനസ്സിന്‍റെ താളില്‍ മറഞ്ഞുവോ നീ
പ്രിയ ശ്രീരാഗമായ് പൊന്നോട-
ക്കുഴലില്‍ നിറഞ്ഞുവോ നീ
ആര്‍ദ്ര ഗീതം പോല്‍, ശോക
മൂകമായി മറഞ്ഞുവോ നീ

ഒരു മാത്ര വന്നെന്‍റെ നെറുകില്‍  തഴുകി
ഒരായിരം വര്‍ണ്ണങ്ങള്‍ വാരി  വിതറി
മഴമേഘമായ് മറഞ്ഞുവോ നീ
അറിയാതൊരു  കവിതയായ് വന്ന്
പ്രിയമാം വാക്കുകളായ് തുളുമ്പാതെ
തൂലിക തുമ്പില്‍ നിന്നടര്‍ന്നുവോ നീ

ഓര്‍മ്മകളുടെ പൂക്കാലം നല്‍കി
സ്മൃതികളില്‍ കൊഴിഞ്ഞുവോ നീ
കാറ്റിലൂടൊഴുകി വന്ന മധുരമാം  ഇശലായ്
 മനോമുകുരത്തില്‍ നിറഞ്ഞ്
അസ്തമയ സൂര്യനെ പോല്‍ മറഞ്ഞുവോ നീ
പീലി തുണ്ടായി മനസ്സിന്‍റെ പെട്ടകത്തിലൊളിച്ച്
മധുര നൊമ്പരമായി മാഞ്ഞുവോ നീ
തിരികെ കിട്ടാത്ത ഓര്‍മ്മകളുടെ പൂക്കാലം
അതെന്നും വസന്തത്തിന്‍ പൂക്കാലം.....






Wednesday, May 4, 2016

പെണ്ണായി പിറന്നാല്‍......



പ്രതികരിച്ചിട്ട് കാര്യമില്ലെന്നു അറിയാം,പ്രതികരണ ശേഷി നഷ്ടപെട്ടിട്ടല്ല, നിങ്ങള്‍ അത് കെടുത്തി കളഞ്ഞതാണ്.സമൂഹത്തിന്റെ പ്രതികരണത്തിന് വിലയുണ്ടായിരുന്നെങ്കില്‍ വീണ്ടും ഒരു ഗോവിന്ദച്ചാമി നമ്മുടെ നാട്ടില്‍ ഉണ്ടാകില്ലായിരുന്നു. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ഉന്നതപദവി അലങ്കരിക്കുന്ന സ്ത്രീകളുള്ള നമ്മുടെ നാട്ടില്‍,ഒരമ്മക്ക് കൂടി മകളെ നഷ്ടമായിരിക്കുന്നു.കാമവെറിയെന്റെ കയ്യില്‍ അകപ്പെട്ട്, പെണ്ണായി പിറന്നത്‌ കൊണ്ട് മാത്രം, ഒരു പെണ്‍ക്കുട്ടിയുടെ ജീവിതം കൂടി അകാലത്തില്‍ പൊലിഞ്ഞിരിക്കുന്നു.ആണിനും, പെണ്ണിനും, സമത്വം കൊട്ടി ഘോഷിക്കുന്ന നമ്മുടെ ഭരണഖടനക്ക്, ഒരു പെണ്ണായത് കൊണ്ട് നിന്നെ സംരക്ഷിക്കാന്‍ കഴിയാതെ പോയി, ലജ്ജിക്കുന്നു സോദരി.

ജിഷയുടെ വാര്‍ത്ത കേട്ടത്, കണ്ടത്, ഒരു പാട് വേദനയോടെയാണ്. ആ സ്ഥാനത്ത് എന്‍റെ സഹോദരിയെ, മകളെയാണ് കാണാന്‍ കഴിഞ്ഞത്. ഇന്നല്ലങ്കില്‍ നാളെ ആര്‍ക്കും ഇത് സംഭവിക്കാം.ജിഷയുടെ ശരീരത്തിലുണ്ടായ മുറിവുകളെ കുറിച്ച് എണ്ണി പറഞ്ഞ് ആഘോഷിക്കുന്ന ചാനലുകള്‍ക്കും, പത്രങ്ങള്‍ക്കും,തന്റെ മകളെ നഷ്ടപ്പെട്ട ആ അമ്മയുടെ വേദന കാണാന്‍ കഴിയാതെ പോണത് എന്ത് കൊണ്ടാണ്. തന്റെ മകള്‍ക്കുണ്ടായ ഓരോ മുറിവും ആഴ്ന്നിറങ്ങിയത്,തന്റെ മകളെ കാമവെറിയന്റെ കണ്ണില്‍ നിന്ന് സംരക്ഷിക്കാന്‍ കഴിയാതെ പോയല്ലോന്ന് ഓര്‍ത്ത്  പൊട്ടിക്കരയുന്ന ആ അമ്മയുടെ നെഞ്ചില്‍ തന്നെയല്ലേ.

കണ്ണ് മൂടി കെട്ടിയ  നിയമദേവത,ഇനിയും കണ്ണ് തുറന്നില്ലെങ്കില്‍, വീണ്ടും ഒരു പാട് ഗോവിന്ദ  ചാമിമാരും.ബാലിയാടാവാന്‍ വീണ്ടും, സൌമ്യയും,ജിഷയും ഉണ്ടാകാം.കാമവെറിയോടെ മാത്രം  പെണ്ണുങ്ങളെ നോക്കുന്ന കണ്ണുകള്‍ ചൂഴ്ന്ന് എറിയപ്പെടുക തന്നെ വേണം.സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് തക്കതായ ശിക്ഷകള്‍ തന്നെ കൊടുക്കണം. വധശിക്ഷ അത് തന്നെയാണ് വേണ്ടത്. ഗോവിന്ദച്ചാമിയെ ജയിലിലിട്ട് വളര്‍ത്താതെ, അന്നേ വധശിക്ഷ നടപ്പിലാക്കിയിരുന്നെങ്കില്‍ ഇന്ന് വീണ്ടുമൊരു ചാമിയെ സൃഷ്ടിക്കില്ലായിരുന്നു, അമ്മക്ക് മകളെ നഷ്ടപെടില്ലായിരുന്നു.എന്ത് തെറ്റ് ചെയ്താലും, കുറ്റവാളിയെ ശിക്ഷിക്കുന്ന അതേ നിയമം തന്നെ അവരെ സംരക്ഷിക്കുമെന്ന വിശ്വാസം, ആ നിയമ വ്യവസ്ഥിതിയാണ് മാറേണ്ടത്. പ്രതിഷേധങ്ങള്‍ ആവശ്യമാണ്, അത് വാക്കുകളില്‍ ഒതുങ്ങരുതെന്ന് മാത്രം.ഞാനും പ്രതിഷേധിക്കുന്നു, ജീവിച്ച് കൊതി തീരാതെ അകാലത്തില്‍ പൊലിഞ്ഞ പ്രിയ സോദരിക്ക് വേണ്ടി,  ഒരു മൌന പ്രതിഷേധം.........

Monday, April 25, 2016

മറവി....



ഓര്‍മ്മയുടെ ആഴങ്ങളിലേക്കാണ്ടിറങ്ങിയ
രൂപങ്ങള്‍ മനസ്സിന്‍റെ താളുകളില്‍
നിറഞ്ഞു നില്‍ക്കുന്നു
തളര്‍ച്ച ബാധിച്ച ശരീരത്തില്‍,മറവിയുടെ
ആഴങ്ങളിലേക്ക് പോയ ഓര്‍മ്മകള്‍
ഓര്‍ത്തെടുക്കാനാകാതെ വിതുമ്പുന്ന മനസ്സ്
ദൃഢമായിരുന്ന മനസ്സില്‍,അപ്പൂപ്പന്‍ താടികളെപ്പോല്‍
പറന്ന് മറയുന്ന ഓര്‍മ്മകള്‍ മാത്രം ഇന്ന്

പണ്ട് കണ്ടതെല്ലാമുണ്ട് മനസ്സില്‍, മാറാല മൂടി
കിടക്കുന്നെല്ലാം ഓര്‍മ്മയില്‍
ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്തോറും മറവിയിലേക്ക്
മറഞ്ഞ് പോകുന്ന ഓര്‍മ്മകള്‍
മനസ്സിലെ മറിയുന്ന താളുകളില്‍ നിറഞ്ഞ്
നില്‍ക്കുന്ന ഓര്‍മ്മകള്‍, ഓര്‍ത്തെടുക്കാന്‍
ശ്രമിക്കുന്തോറും മറവിയിലേക്ക് ഓടി ഒളിക്കുന്നു.....

വിദൂരതയിലേക്ക് കണ്ണ് നട്ട്,മറവിയിലേക്ക്
ആഴ്ന്നിറങ്ങിയ മധുര സ്മരണകളെ
ഓര്‍ത്തെടുക്കാനുള്ള ഒരു പാഴ് ശ്രമം
ആ കണ്ണുകളില്‍ നിന്ന് വായിച്ചെടുത്തു ഞാന്‍
കണ്ണീര്‍ പൊടിയാതെ കാണാന്‍ കഴിയാത്ത കാഴ്ച
എന്നിട്ടും എല്ലാമൊരു ചിരിയിലൊതുക്കുന്ന
എന്നും എന്‍റെ ഓര്‍മ്മകളെ ഉണര്‍ത്തിയിരുന്ന
പ്രീയ രൂപം,ഓര്‍മ്മകളുടെ വസന്തത്തിലേക്ക്-
 വീണ്ടും മടങ്ങി വരുമെന്ന പ്രതീക്ഷ മാത്രം......

Saturday, March 12, 2016

ദുബയിലെ കനത്ത മഴയില്‍ നിന്ന് നാട്ടിലെ കൊടും ചൂടിലേക്ക്.ഈ ചൂടിലും മനസ്സില്‍ കുളിര്‍മയാണ്.അച്ഛനും,അമ്മയോടൊത്തുമുള്ള കുറച്ച് ദിവസങ്ങള്‍.പറമ്പിലൂടെ തുമ്പിയെ പിടിക്കാന്‍ ഓടി നടന്നിരുന്ന ആ കൊച്ച് കുട്ടിതന്നെയാണ് അവര്‍ക്ക് ഞാനിപ്പോഴും. മാതാപിതാക്കളുടെ കണ്ണില്‍ മക്കള്‍ എന്നും കൊച്ചുകുട്ടികള്‍ തന്നെയാണല്ലോ. ആ വാത്സല്യം അനുഭവിച്ച് ഞാനും,ആ കൊച്ച് കുട്ടി ആവുകയാണ്.ഇനിയും ഒരു പാട് നാള്‍,ഈ വാത്സല്യം അനുഭവിക്കാനുള്ള ഭാഗ്യമുണ്ടാകണേയെന്ന പ്രാര്‍ത്ഥന മാത്രം.കിണറ്റിലെ തണുത്ത വെള്ളം ദേഹത്ത് വീഴുമ്പോള്‍ കിട്ടുന്ന സുഖം,കുശലാന്യെഷണം നടത്തുന്ന ചിരപരിചിതരെ കാണുമ്പോഴുള്ള സന്തോഷം,ഒരുപാട് ഓര്‍മ്മകള്‍ തരുന്ന വഴികളിലൂടെയുള്ള യാത്രകള്‍ ആസ്വദിക്കുമ്പോള്‍ കിട്ടുന്ന ആനന്ദം, ഈ കടുത്ത വേനലിലും കുളിര്‍ മഴയായി പെയ്തിറങ്ങുന്നു......

Friday, January 22, 2016

തൂലിക......




സ്കൂള്‍ ജീവിതത്തിനെ പോലെ തന്നെ രസകരമായ ദിനങ്ങളായിരുന്നു, ഫാര്‍മസി കഴിഞ്ഞുള്ള മൂന്ന് മാസത്തെ ട്രെയിനിംഗ്.അത് കൂടി കഴിഞ്ഞാലെ കോഴ്സ് കമ്പ്ലീറ്റ് ആകുന്നുള്ളൂ. തിരുവനന്തപുരം എസ് എ റ്റി ആശുപത്രിയിലെ ആ ദിനങ്ങള്‍ ഇന്നും മനസ്സില്‍ മധുരമായി നിലകൊള്ളുന്നു.പല ഫാര്‍മസി കോളേജില്‍ നിന്നുമുള്ള ആണ്‍ കുട്ടികളും,പെണ്‍ കുട്ടികളുമായി  പതിനഞ്ച് പേരായിരുന്നു നമ്മുടെ ബാച്ചില്‍. പല കോളേജില്‍ നിന്നുള്ളവരായിട്ടും എല്ലാരും പെട്ടന്ന്  തന്നെ നല്ല കൂട്ടുകാരായി. ചിരിയും  തമാശയമൊക്കെയായി കുറെ നല്ല ദിനങ്ങള്‍.

അമ്മയ്ക്കും,കുഞ്ഞുങ്ങള്‍ക്കും മാത്രമുള്ള ആശുപത്രി  ആയത് കൊണ്ട് തന്നെ സന്തോഷകരവും, ദുഃഖകരവുമായ ഒരു പാട് രംഗങ്ങള്‍ കാണേണ്ടതായും വന്നു.കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട്,നെഞ്ച് പൊട്ടിക്കരയുന്ന മാതാപിതാക്കളുടെ സങ്കടം ഇന്നും കണ്മുന്നില്‍ തന്നെയുണ്ട്.ദൈവം,ഇത്രയും ക്രൂരനാണോന്ന് തോന്നിപ്പോകുന്ന നിമിഷങ്ങള്‍.അത് കൊണ്ട് തന്നെയാകണം,എന്ത് കണ്ടാലും ജീവിതത്തില്‍ നേരിടാനുള്ലൊരു ശക്തി കിട്ടിയതും.

മെഡിക്കല്‍ കോളേജിന് വെളിയില്‍ അന്ന് നല്ലൊരു കാന്റീന്‍ ഉണ്ടായിരുന്നു. വൈകുന്നേരം മിക്കവാറും ദിവസങ്ങളില്‍ കൂട്ടുകാരോടോന്നിച്ച് അവിടൊന്നൊരു ആവി പറക്കുന്ന ചായയും,വാഴക്ക അപ്പവും, ഇന്നും ഓര്‍ക്കുമ്പോ കൊതിയാണ്.സ്കൂള്‍ ജീവിതം കഴിഞ്ഞതിന് ശേഷം ഒരു വരിപോലും എഴുതാതിരുന്ന എനിക്ക് വീണ്ടും എഴുതാനുള്ള പ്രചോദനം കിട്ടിയത് ഇവിടെ നിന്നുള്ള അനുഭവങ്ങള്‍  തന്നെയാണ്.അതിന് അന്ന് എന്നെ ഈ കൂട്ടുകാര്‍ ഒരു പാട് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.കൊള്ളില്ലെങ്കില്‍, ഇല്ലായെന്നും,നന്നായാല്‍,നന്നായെന്നുമുള്ള അഭിപ്രായം പറയാന്‍ അവര്‍ മടി കാണിച്ചിരുന്നില്ല. 

നമ്മള്‍ പതിനഞ്ച് പേരില്‍, അധികം ട്രെയിനിംഗിന് വരാതിരുന്ന, അധികം ആരോടും മിണ്ടാതെ, ചിരിക്കാതെ, നമ്മുടെ കൂട്ടത്തില്‍പ്പെടാതെ മാറിയിരുന്ന ഒരു മുഖം, ഇന്നും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന മുഖം. വല്ലപ്പോഴും വരും, പിന്നെ കുറെ നാള്‍ ആളിനെ കാണില്ല. താടിയൊക്കെ വളര്‍ത്തി ഒരു വിഷാദ രൂപം.പുള്ളിയുടെ സഹോദരി, എന്തോ അസുഖം ബാധിച്ച് പെട്ടന്ന് മരിച്ചു.അതിന് ശേഷമാണ് ഇങ്ങനെ ആയതെന്ന് പറഞ്ഞു കേട്ടിരുന്നു. ഞാന്‍ എന്തെങ്കിലും എഴുതിയാല്‍,വാങ്ങി വായിച്ചു നോക്കുമായിരുന്നു, എന്നിട്ട് ഒരു ഭാവ ഭേദവുമില്ലാതെ "ഗുഡ്" എന്ന മറുപടിയും തരും.

ട്രെയിനിംഗിന്‍റെ അവസാന നാളുകള്‍, ഇന്നും കണ്മുന്നില്‍ തന്നെയുണ്ട്‌.ഒരു പാട് എന്‍ജോയ് ചെയ്യ്തിരുന്ന ദിനങ്ങള്‍.ആ ട്രെയിനിംഗ് അവസാനിക്കരുതേന്ന് ആഗ്രഹിച്ച ദിവസങ്ങളായിരുന്നു അതൊക്കെ.ആ ദിവസം എനിക്ക് കിട്ടിയ ആ സമ്മാനം,ഇന്നും നെഞ്ചോട്‌ ചേര്‍ത്ത് വെയ്യ്ക്കുന്ന വിലമതിക്കാനാകാത്ത ആ സമ്മാനം. എന്‍റെ പെങ്ങള്‍ ഇന്ന് ഈ ലോകത്ത് ഇല്ല.അവള്‍ ഒരു പാട് എഴുതുമായിരുന്നു, മനസിലുള്ളത് പ്രകടിപ്പിക്കാന്‍ പറ്റിയ ഏറ്റവും നല്ല ആയുധമാണ് തൂലിക.ഈ പേന ഇനി എന്‍റെ ഈ പെങ്ങള്‍ക്ക് ഇരിക്കട്ടെയെന്ന് പറഞ്ഞ് വിട ചൊല്ലി പോയ ആ മുഖവും,ഒരു നിധിയായി  സൂക്ഷിച്ച്, എന്നോ എവിടെയോ വെച്ച് നഷ്ടമായ ആ തൂലികയും, ഈ ആള്‍ക്കൂട്ടത്തിനിടയില്‍ ഇന്നും തിരയുന്നു.......





Sunday, January 17, 2016

നിനക്കായ്........



മനതാരില്‍ നീയൊരു മായാത്ത 
ചിത്രമായിന്ന് മാറി 
ഒരു നിഴലായി കൂടെ വന്ന്
നീയെന്‍റെ കൂട്ടായി തീരുമെന്ന് 
ജീവനായി മാറുമെന്ന് അറിഞ്ഞതില്ല 
നീ പല പല വേഷങ്ങള്‍ കെട്ടിയാടി 
കയ്യിലൊരു കയറുമായി പോത്തിന്‍ പുറത്ത് 
വരുന്ന കാലന്‍റെ വേഷം നീ ഭംഗിയായി 
എന്‍റെ ജീവിതമാകുന്ന സ്റ്റേജില്‍ അവതരിപ്പിച്ചു....

നിന്നില്‍ നിന്നകലാന്‍ ശ്രമിക്കുമ്പോഴൊക്കെ 
നീ ആവേശത്തോടെ എന്നെ ഗ്രസിക്കുന്നതും 
എന്നില്‍ നിറയുന്നതും, ഇന്ന് ഞാനറിയുന്നു 
ഓരോ നിമിഷവും നീയെന്നില്‍ അലിഞ്ഞു -
ചേരുമ്പോള്‍, ഞാനറിയുന്നു,എന്‍റെ ജീവനില്‍- 
തണുപ്പ് പടരുന്നതും കൊതിയോടെ നീ നോക്കുന്നതും
നിന്‍റെ കണക്ക് പുസ്തകത്തില്‍, എന്‍റെ ജീവന് 
നീയിട്ട വിലയുടെ ദാനമാണ് ഈ ജീവിതമെന്ന് 
മറക്കുവതെങ്ങനെ....

സ്നേഹിച്ചോരെല്ലാം വിട്ടകന്നാലും
അവസാന ശ്വാസകണികവരെ
ആറടി മണ്ണില്‍ ഒടുക്കുമ്പോഴും 
കടലില്‍ അലിഞ്ഞ് ചേര്‍ന്ന്  മായുമ്പോഴും
നീ മാത്രം എന്നോടൊപ്പമുണ്ടാകുമെന്ന യാഥാര്‍ത്ഥ്യം 
ഹേ മരണമേ!!!!!!!നിന്നെ ഞാനിന്ന് വല്ലാതെ 
പ്രണയിച്ച് പോകുന്നു..... 








Wednesday, January 6, 2016

മുഖം മൂടി.....




ഞാനൊരു മുഖം മൂടി എടുത്തണിഞ്ഞു
സ്നേഹത്തിന്റെ,വാത്സല്യത്തിന്റെ,
സന്തോഷത്തിന്റെ, ചിരിയുടെ 
ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും 
കാലമെനിക്കൊരു മുഖം മൂടി നല്‍കി 
അമ്മയുടെ ഉദരത്തില്‍ ജനിച്ച്
മനുഷ്യന്‍റെ മുഖം മൂടിയണിഞ്ഞു
ഈ ഭൂമിയില്‍ പിറന്ന് വീണ്
ജീവിതത്തിന്‍റെ മുഖം മൂടിയണിഞ്ഞു
മാതാപിതാക്കളുടെ ഓമന പൈതലായി 
മകളുടെ മുഖം മൂടിയണിഞ്ഞു
ഏട്ടന്‍മാരുടെ കുഞ്ഞനിയത്തിയായി 
സാഹോദര്യത്തിന്‍റെ മുഖം മൂടിയണിഞ്ഞു

കൂട്ടുകാരോടൊത്ത് കളിച്ച് നടന്ന്
ബാല്യകാല സഖിയുടെ മുഖം മൂടിയണിഞ്ഞു
വിദ്യാലയങ്ങളില്‍ ഗുരുക്കന്മാരുടെ 
പ്രിയ ശിഷ്യയുടെ മുഖം മൂടിയണിഞ്ഞു
സഹ ജീവികളെ സ്നേഹിച്ച്
മാനുഷികതയുടെ മുഖം മൂടിയണിഞ്ഞു
കൌമാരത്തില്‍ സ്വപ്നം കാണുന്ന 
കാമുകിയുടെ മുഖം മൂടിയണിഞ്ഞു

സീമന്ത രേഖയില്‍ കുങ്കുമം ചാര്‍ത്തി 
സന്തോഷത്തിന്‍റെ മുഖം മൂടിയണിഞ്ഞു
ഭര്‍ത്താവിന്‍റെ സ്നേഹമുള്ള ഭാര്യയായി 
സ്നേഹത്തിന്‍റെ മുഖം മൂടിയണിഞ്ഞു
മകളുടെ വാത്സല്യനിധിയായ അമ്മയായി 
വാത്സല്യത്തിന്‍റെ മുഖം മൂടിയണിഞ്ഞു
ദുഃഖങ്ങള്‍ക്കിടയിലും, മായാത്ത- 
ചിരിയുടെ മുഖം മൂടിയണിഞ്ഞു
ചിരിക്കാന്‍ മറന്ന് പോയ മുഖം മൂടിയെ 
കാലം പോലും ശ്രദ്ധിച്ചതില്ല...... 





Monday, January 4, 2016

എന്നെന്നും.....

ഒരു പേരില്‍ എന്തിരിക്കുന്നുയെന്ന ഷേക്‌സ്പിയറിന്റെ പ്രസിദ്ധമായ വാചകത്തെ മനസ്സില്‍  ഓര്‍ത്ത് കൊണ്ട് തന്നെ പറയട്ടെ, എന്‍റെ പേര് ശ്രീജയ, എനിക്ക് ഒത്തിരി ഇഷ്ടമാണ്. അമ്മ പറയാറുണ്ട്, എനിക്ക് ഈ പേര്  തന്നത് എന്‍റെ മാമന്‍, അമ്മയുടെ സഹോദരനാണെന്ന്. ഒരു പാട് സ്നേഹവും,കൈ നിറയെ  ചോക്ലേറ്റും, പാവകളും, ഉടുപ്പുകളുമായി എന്നെ കാണാന്‍ വന്നിരുന്ന എന്‍റെ മാമന്‍. ഒരിക്കല്‍ യാത്രാമൊഴി പോലും ചൊല്ലാതെ, നിറമുള്ള ഓര്‍മ്മകള്‍ നല്‍കി എന്നില്‍ നിന്ന് പറന്ന് അകന്നു. പുതു വര്‍ഷത്തിലെ ആദ്യത്തെ പോസ്റ്റിങ്ങ്‌, മരിക്കാത്ത ആ ഓര്‍മ്മകള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു....




എന്നെ സ്നേഹിക്കാന്‍ പഠിപ്പിച്ചത് നീയാണ്
ഒരു നാള്‍ യാത്രാമൊഴി ചൊല്ലാതെ
ഒരു പിടി ചാരമായ്, കടലില്‍ അലിഞ്ഞു ചേര്‍ന്ന്
ബലിക്കാക്കകള്‍ നിന്‍റെ ബലിചോറ് ഉണ്ണുന്നത്
കണ്ണീരോടെ നോക്കി നില്‍ക്കുമ്പോഴും
തിരമാലയില്‍ തീരത്തടിഞ്ഞ ശംഖില്‍
നിന്റെ പേര് ഞാന്‍ വായിച്ചെടുത്തു....

നീ തന്ന തിളങ്ങുന്ന ഉടുപ്പുകളും 
വര്‍ണ്ണ കടലാസ്സില്‍ പൊതിഞ്ഞ മിഠായിയും 
ഇന്നും കൊതിയോടെ ഓര്‍ത്തിടുന്നു 
നിന്റെ സ്നേഹത്തെ വര്‍ണ്ണിക്കാന്‍ 
വാക്കുകള്‍ ഇല്ല എനിക്ക് 
നിന്റെ മായാത്ത ചിരിയും,ചൊല്ലാതെ 
പോയ വാക്കുകളും, ഇന്നും നിന്‍ 
മരിക്കാത്ത ഓര്‍മ്മകള്‍ മാത്രം....

ചുമരിലെ ചിത്രത്തിലിരുന്ന് നീ പുഞ്ചിരിക്കുമ്പോഴും 
ഫീനിക്സ് പക്ഷിയെ പോലെ നീ ഉയിര്‍ത്ത് 
എഴുന്നേല്‍ക്കുമെന്ന പ്രതീഷയോടെ എന്നും....